ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സർവേ നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം തെറ്റാണെന്നാണ് സർക്കാരിന്റെ വാദം. കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നവകേരള സർവേ റദ്ദാക്കി ഉത്തരവിട്ടത്.
ബജറ്റിൽ വകയിരുത്താതെയും കൃത്യമായ ധനകാര്യ അനുമതിയില്ലാതെയും 20 കോടി രൂപ സർവേയ്ക്കായി നീക്കിവെച്ചത് നിയമവിരുദ്ധമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ചിലവിൽ നടത്തുന്ന രാഷ്ട്രീയ പ്രചാരണമാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. ദുരന്തനിവാരണത്തിനായി രൂപീകരിച്ച പോർട്ടലിലൂടെ സർവേയ്ക്കായി വോളണ്ടിയർമാരെ തിരഞ്ഞെടുത്തത് ചട്ടവിരുദ്ധമാണെന്നും കോടതി കണ്ടെത്തി.
എന്നാൽ ഹൈക്കോടതി വിധി ഭരണപരമായ തീരുമാനങ്ങളിലുള്ള കടന്നുകയറ്റമാണെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്. ജനങ്ങളുടെ അഭിപ്രായങ്ങൾ അറിയുന്നതിനും ക്ഷേമപദ്ധതികൾ മെച്ചപ്പെടുത്തുന്നതിനുമാണ് സർവേ നടത്തുന്നതെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും സർക്കാർ വാദിക്കുന്നു. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പിലാക്കിയതെന്നും സാമ്പത്തിക ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നും അപ്പീലിൽ പറയുന്നു.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും സർവേയുമായി മുന്നോട്ട് പോകാൻ അനുമതി നൽകണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സർവേ റദ്ദാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി സർക്കാർ ഉത്തരവിന് മുൻപേ പാർട്ടി പ്രവർത്തകർക്ക് സർവേ സംബന്ധിച്ച് കത്തു നൽകിയത് ദുരൂഹമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.